Skip to main content

മരണം വാതിക്കലൊരു നാള്‍ .......

മരണം വാതിക്കലൊരു നാള്‍ .......

മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ......!!!
പ്രേമനൈരാശ്യം മൂലം ആത്മഹത്യ മുന്നില്‍ കണ്ട് പാടിയതൊന്നുമല്ല കേട്ടോ...!! ഈയിടയായി ഒരു കൂട്ട മരണത്തിന്റെ കൊലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.... !!! ഇതൊരു വെറും മരണ മണിയുടെ മുഴക്കമല്ല.........!!! വരാന്‍ പോകുന്ന ഒരു സംഹാര താണ്ഡവത്തിന്റെ ഹുങ്കാരമാണത് ....!!!!
അതേ....എപ്പോഴും മനസ്സിനേ വിറങ്ങലിപ്പിക്കുന്ന ആ ചുഴിയിളക്കങ്ങളുടെ ഹുങ്കാരം മറ്റെവിടെയും നിന്നല്ല....!!!
“ മരണ മണി മുഴക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നു തന്നെ....!!! ”

ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ....ആ ഭയാനക ശബ്ദം....!!! മരണത്തിന്റെ തണുപ്പ് മെല്ലെ..മെല്ലെ സിരകളിലേക്കരിച്ചു കയറുന്നില്ലേ........??
ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്....!! അനുഭവിച്ചോളൂ.....!!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം...?? എന്താണവിടുത്തേ ഇത്ര ഭീകരമായ പ്രശ്നം....??? ഇതൊക്കെ അറിയാവുന്ന എത്ര മലയാളികള്‍ ഉണ്ട് നമ്മുക്കിടയില്‍ ....??? ഇതെഴുതുന്നതിനിടയില്‍ ഫോണില്‍ വിളിച്ച ഈയുള്ളവന്റെ ഭൈമി പോലും ചോദിച്ചു “ മുല്ലപ്പെരിയാര്‍ ഡാമോ..? അതങ്ങ് തമിഴ് നാട്ടിലല്ലേ...?? ”
ചിരിക്കാന്‍ വരട്ടേ....!! അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന മോഡേണ്‍ മലയാളികളില്‍ മിക്കവര്‍ക്കും അറിയില്ലാത്ത കാര്യമാണത്. അല്ലെങ്കില്‍ അറിയാമെങ്കില്‍ കൂടി ബോധപൂര്‍വ്വം മറന്നു കളയുന്ന ഒരു മഹാ വിപത്ത്....!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം....??
കേരളത്തിലെ ഇടുക്കി ജില്ലയിൽ, കേരളത്തിലേ 44 നദികളിലും ഏറ്റവും ഉപയോഗപ്രദമായ..കേരളത്തിന്റെ ജീവരേഖയെന്നറിയപ്പെടുന്ന പെരിയാർ നദിക്ക് കുറുകേ പണി കഴിപ്പിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണിത് . തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
ഇനിയൊരല്പം ഫ്ലാഷ് ബാക്ക്....!!
നൂറ്റാണ്ടിന്റെ പഴക്കമുള്ള സത്യം...!! 1867 - ല്‍ പണി തുടങ്ങി 1895 - ല്‍ ഉപയോഗത്തിനായി തുറന്നു കൊടുത്ത ഈ തടയണയുടെ കഥയ്ക്ക് പിന്നില്‍ ഒരു ചതിയുടെയും കഥ ഒളിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന സായിപ്പുമാര്‍ക്കും നാട്ടു ശിങ്കിടികള്‍ക്കും നന്നേ ജലക്ഷാമം നേരിടുന്ന സമയം. വെളിക്കിറങ്ങിയാല്‍ കഴുകാന്‍ പോയിട്ട് (സായപ്പിന്മാര്‍ക്കതിന്റെ ആവശ്യമില്ല) ഒരു തുള്ളി കുടിക്കാന്‍ പോലും വെള്ളമില്ലാത്തത്ര വരള്‍ച്ച..!! ഈ സമയത്ത് ഇങ്ങ് അന്നത്തേ കേരളമായിരുന്ന തിരുവതാംകൂറിന്റെ കീഴിലായിരുന്ന പെരിയാറ്റിലോ.... ?? കര കവിഞ്ഞൊഴുകുന്ന വെള്ളവും...!! ഈ പെരിയാറ്റില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പല പദ്ധതികളും ബ്രിട്ടീഷ് മേധാവികളും ..തമിഴ് നാട്ടുരാജാക്കന്മാരും ഉദ്ദേശിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ പെരിയാറ്റിനു കുറുകേ ഒരു അണ കെട്ടി നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
എന്നാല്‍ പെരിയാര്‍ കേരളത്തിലായതിനാല്‍ പദ്ധതിയനുസരിച്ച് തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. എന്നാല്‍ ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ലോകത്തെങ്ങും കേട്ടു കേഴ്വി പോലുമില്ലാത്ത 999 വര്‍ഷത്തേ പാട്ട ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. “എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് ”എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
ഒരു പക്ഷേ മടിയന്മാരായ മലയാളികള്‍ ഭാവിയില്‍ ഉണ്ണാനുമുടുക്കാനും തമിഴ് നാടിനേ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ദീര്‍ഘ വീക്ഷണം നടത്തിയിട്ടുണ്ടാവാം..!! അങ്ങനെ വന്നാല്‍ മലയാളിക്ക് ഭാവിയില്‍ ഉണ്ണാന്‍ കൊടുക്കുന്നവനോടുള്ള ദീനാനുകമ്പയുമാവാം “ കൊണ്ട് പോയി പാവങ്ങള്‍ കൃഷി നടത്തിക്കോട്ടേ ” എന്നദ്ദേഹം ഉടമ്പടിക്ക് ശേഷം സ്വയം മനസ്സിൽ കരുതി ആശ്വസിച്ചത്.
ഈ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്ക് പോലും ഇതിന് 50 വര്‍ഷത്തേ കാലാവധിയേ പറഞ്ഞിരുന്നുള്ളൂ. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നിരുന്നു എന്നര്‍ത്ഥം...!!
ഇനി നമ്മുക്ക് ഇന്നിലേക്ക് തിരിച്ചു വരാം....!!
ഇന്ത്യ സ്വതന്ത്യയായതിനു ശേഷം മാറി മാറി ഭരിച്ച ഭരണ കൂടങ്ങളൊന്നും ഈ വിപത്തിനേ കാര്യമായി ഗൌനിച്ചില്ല. ഇടയ്ക്ക് പൊങ്ങിയ ചില ആശങ്കകള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ മുങ്ങിപ്പോയി. 2000 -ല്‍ ഡാമിന്റെ സമീപ പ്രദേശത്ത് നടന്ന ഒരു ഭൂമികുലുക്കം ഈ ഡാമിനേക്കുറിച്ചുള്ള ആശങ്കകളേയും കുലുക്കി. പുതിയ ഡാമുണ്ടാക്കാം എന്ന് കേരളം തീരുമാനമെടുത്തപ്പോഴാണ് തമിഴ് നാടിന്റെ ശരിക്കുമുള്ള നിറം പുറത്തായത്പുതിയ ഡാം വന്നാല്‍ ..പുതിയ..കരാർ വേണ്ടി വരും..അവിടേയ്ക്കുള്ള ജല ലഭ്യത കുറയും....അങ്ങനെ പല പല കാരണങ്ങള്‍ ....അവര്‍ക്ക് ആ പദ്ധതിയേ തുരങ്കം വയ്ക്കാന്‍ പ്രചോദനമായി.കരാറു തുക കൂട്ടി കൊടുത്തും ...മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരിനേ വോട്ട് ബാങ്ക് കാട്ടി കോതിപ്പിച്ചും ..പേടിപ്പിച്ചും തമിഴ് നാട്ടിലേ തലൈവിരും..തലൈവന്മാരും പുതിയ ഡാമെന്നത് ഒരു സങ്കല്പമാക്കി മാറ്റിക്കൊണ്ടിരുന്നു....ഇന്നും മാറ്റിക്കൊണ്ടിരിക്കുന്നു...!!

ഇനി ഇതിലേ വിപത്ത് എന്ത്...??

50 വര്‍ഷത്തേ കാലാവധി മാത്രം പറഞ്ഞ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെപൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാൻ ...!! അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജല ബോംബ്...!!!
വിശ്വസിക്കാനാവുന്നില്ല അല്ലേ.........!! എന്നാലൊന്നു കൂടെ കേട്ടോളൂ....!!
ഇത് തകര്‍ന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാമിന്റെ കീഴ് പ്രദേശങ്ങളിലുള്ള ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ , എറണാകുളം എന്നിവ അറബിക്കടലിലെത്തും.....!!! ഒരു തരി പോലും അവശേഷിപ്പിക്കാതെ ..ചോറുണ്ട് കൈ കഴുകുന്ന ലാഘവത്തില്‍ മൊത്തത്തിൽ ഒരു ക്ലീൻ വാഷ് ഔട്ട്......!!!!!!
മറ്റൊരു നിരാശാജനകമായ കാര്യം....സന്തോഷ് പണ്ഡിറ്റുമാരുടെയും പൂനം പാണ്ഡേമാരുടേയും വീഡിയോകളും സിനിമകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഷെയര്‍ ചെയ്ത ആഘോഷങ്ങളാക്കി മാറ്റുന്ന നമ്മുടെ സമൂഹം ഈ വിപത്തിനേക്കുറിച്ചുള്ള അറിവുകള്‍ ബോധപൂര്‍വ്വമോ....അബോധപൂര്‍വ്വമോ മറന്നു കളയുന്നു....!!!സമൂഹ നന്മയ്ക്കായ് പ്രവൃത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും പണ്ഡിറ്റുമാരേ വാഴ്ത്തപ്പെട്ടവനാക്കാന്‍ മത്സരിച്ച് ഷോകള്‍ നടത്തുന്നു. ഈ വിപത്തിനേക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവര്‍ക്കും സമയമില്ല....!! അല്ല ....അവരേ പറഞ്ഞിട്ടും കാര്യമില്ല.....!! കുങ്കുമപ്പൂവ് സീരയലിലേ നടിയുടുത്ത സാരിയുടെ പാറ്റേണും ഫാഷനും എവിടെ നിന്നെന്ന് അന്വേഷിക്കാനാണ് ജനത്തിനും താല്പര്യം...!!! ജനത്തിനിഷ്ടമുള്ളത് കാണിച്ച് കാശുണ്ടാക്കാന്‍ അവരും മത്സരിക്കുന്നു....!! ദീപ സ്തംഭം മഹാശ്ചൈര്യം....നമ്മുക്കും കിട്ടണം പണം....!!!!!
മുകളില്‍ കൊടുത്ത വീഡിയോ കണ്ടിട്ടും മനസ്സിലാവാത്തവര്‍ക്കായി ഇതാ ഷാര്‍ജയിലുള്ള ഒരു പ്രവാസി മലയാളിയുടെ വര്‍ഷങ്ങളുടെ ശ്രമ ഫലമായി ഈ വിപത്തിനേ ബേസ് ചെയ്ത് ഒരു ചലച്ചിത്രം വരുന്നു. അതേ... DAM 999 എന്ന ഇംഗ്ലീഷ് ചിത്രം...!!!

പ്രവാസ മലയാളിയായ സോഹന്‍ റോയ് എന്ന ചെറുപ്പക്കാരനാണ് ഈ 3D വിസ്മയം നമ്മുക്കായി അണിയിച്ചൊരുക്കുന്നത്.ഈ മാസം (നവംബര്‍ ) 24 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും). ചിത്രത്തിന്റെ പേരു പറഞ്ഞ്പ്പോള്‍ ചിലക്കൊക്കെ ഒരു കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു കാണും “ നമ്മുടെ തിലകന്‍ ചേട്ടന്‍ ഈ ഇംഗ്ലീഷ് ചിത്രത്തിലഭിനക്കുന്നതിനാണ് അഡ്വാസ് കിട്ടിയത് ”. ചില അമ്മമാരുടേയും അമ്മാവന്മാരുടെയും പടലപ്പിണക്കം മൂലം അതെന്തായാലും സ്വാഹ: ആയി.
2012 - ല്‍ ലോകമവസാനിക്കാന്‍ പോണൂ എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് സിനിമയിറങ്ങിയപ്പോള്‍ മാത്രം ദേവാലയത്തില്‍ പോകാനും ....ഇനിയെന്ത് എന്ന് ചിന്തിക്കാനും തുടങ്ങിയ നമ്മളില്‍ ചിലര്‍ക്ക് ഇതൊരു ഉണര്‍ത്തു പാട്ടാകാം....!!! ഒപ്പം നമ്മളേപ്പോലെ ഉറക്കം തൂങ്ങുന്ന നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇതൊരു ഉണര്‍ത്തു പാട്ടും.. മുന്നറിയിപ്പുമൊക്കെ ആവട്ടേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം..!!! അല്ലെങ്കിലും സായിപ്പു പറയുന്നതാണല്ലോ നമ്മുടെ തമ്പുരാക്കന്മാര്‍ക്ക് വേദ വാക്യം..!!! ഇത് പറയുന്നത് സായിപ്പല്ലെങ്കിലും....പറച്ചില്‍ സായിപ്പിന്റെ ഭാഷയിലായതു കൊണ്ട് ഒരു ചെറിയ പ്രതീക്ഷ.....!!!!
എന്തിന്റെ പേരിലായാലും ഇതില്‍ രാഷ്ടീയ നാടകം കളിക്കുന്ന...ചര്‍ച്ചകളുടെ പുറത്ത് ചര്‍ച്ചകള്‍ നടത്തി കാലം കഴിച്ച് സായൂജ്യമടയുന്ന സംസ്ഥാന /കേന്ദ്ര സര്‍ക്കാരുകളേ......., ഈ വാര്‍ത്ത ലോകത്തിനു മുന്‍പിലെത്തിക്കാന്‍ നാണിക്കുന്ന മാധ്യമ..സാമൂഹിക പ്രവര്‍ത്തകരേ.....നിങ്ങൾ പള്ളിയുറക്കമുണര്‍ന്ന് വരുമ്പോഴേയ്ക്കും ഈ ജല ബോംബ് പൊട്ടിയാല്‍ ........!!!
പിറ്റേ ദിവസം ശവക്കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് കാട്ടി ചിത്രമെടുക്കാനും..ആ വാര്‍ത്ത ലോകത്തേ അറിയിക്കാനും ആരും മെനക്കടണമെന്നില്ല....!!! ചീഞ്ഞളിഞ്ഞ് കഴുകന്മാര്‍ കൊത്തി വലിക്കട്ടേ ഞങ്ങളുടെ ശവശരീരങ്ങളേ........!!!! എങ്കിലും തൊട്ടു പോകരുത് ഒറ്റെയെണ്ണം ഞങ്ങളേ....!! അങ്ങനെ നിങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഒന്നും ആത്മാവിനു പോലും ശാന്തി കിട്ടില്ല....!!!!
ശുംഭനെന്നു വിളിച്ചെന്ന പേരില്‍ .... കുറ്റവാളികള്‍ക്കെതിരേ അതിവേഗം നിയമം നടപ്പാക്കുന്ന നീതിന്യായ പീഠങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും പഠനം നടത്തി ..നടത്തി ഞങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കലരിയിടാനുള്ള തീരുമാനത്തിലാണോ...?ദയവു ചെയ്ത് എന്തിന്റെ പേരിലുള്ളതായാലും ഇക്കാര്യത്തിലേ മെല്ലപ്പോക്ക് നയം അവസാനിപ്പിച്ചു കൂടേ...??
മുല്ലപ്പെരിയാര്‍ മറ്റൊരു മോര്‍വ്വി ആവാതിരിക്കാന്‍ ആഘോരാത്രം പരിശ്രമിക്കുന്ന മുല്ലപ്പെരിയാര്‍ അജിറ്റേഷന്‍ കൌണ്‍സില്‍ ലീഡര്‍ ശ്രീ. ഷാജി പി ജോസഫിനും കൂട്ടാളികള്‍ക്കും , ഈ വിപത്ത് ഒരു സിനിമയിലൂടെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ശ്രീ സോഹന്‍ റോയ്ക്കും കൂട്ടാളികള്‍ക്കും....അതേ പോലെ ഈ വിപത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവര്‍ക്കും അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു കൊള്ളുന്നു. നമ്മളോടൊപ്പം കൈ കോര്‍ക്കാന്‍ ഓരോ മലയാളിയും ഉറക്കമുണരട്ടേ എന്ന പ്രാര്‍ത്ഥനയോടെ.......!!!

Comments

Popular posts from this blog

സിനിമാറ്റിക് ഡാന്‍സ് കളിച്ചാല്‍ പിഴച്ചുപോകും

നൃത്തം ദൈവികമായ കലയാണ്. എല്ലാക്കാലത്തും നൃത്തം അങ്ങിനെയൊക്കെയായിരുന്നു. ശാസ്ത്രീയനൃത്തം, പാശ്ചാത്യനൃത്തം,നാടോടിനൃത്തം, ബെല്ലി ഡാന്‍സ്,ബ്രേക്ക് ഡാന്‍സ്,ബാലെറ്റ്, ഹിപ്-ഹോപ് എന്നിങ്ങനെ ഒരായിരം ടൈപ്പ് നൃത്തങ്ങളുണ്ടെങ്കിലും നൃത്തം ചെയ്തിട്ട് ആരും പിഴച്ചുപോയതായി ചരിത്രത്തില്‍ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. അത്തരത്തിലൊരു പുതിയ അധ്യായം കേരളപാഠാവലിയില്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ് സര്‍ക്കാര്‍. കേരളത്തിലെ സ്കൂളുകളില്‍ സിനിമാറ്റിക് ഡാന്‍സ് നിരോധിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറത്തിറക്കിയതോടെ ഒരു വര്‍ഷമായി നിലവിലുണ്ടായിരുന്ന നിരോധനം കര്‍ശനമായി പ്രാബല്യത്തില്‍ വന്നു. നിരോധനം കര്‍ശനമായി പാലിച്ചില്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിനിമാറ്റിക് ഡാന്‍സിന്റെ അവതരണവുമായോ പരിശീലനവുമായോ ഒരുതരത്തിലും സഹകരിക്കരുതെന്നാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.ഔദ്യോഗികമായോ അനൗദ്യോഗികമായോ സിനിമാറ്റിക് ഡാന്‍സ് പോലുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നും ഉത്തരവില് പറയുന്നു. കുട്ടികള്‍ സിനിമാറ്റിക് ഡാന്‍സ് കളിക്കേണ്ട ക...

എണ്ണക്കമ്പനികളെ കൊഴുപ്പിക്കുന്നത്‌ 'ഉപദേഷ്‌ടാക്കള്‍'

തൃശൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയ്‌ക്കു പിന്നില്‍ കളിച്ച സ്വകാര്യ എണ്ണക്കമ്പനികള്‍ ആയുധമാക്കിയത്‌ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്‌ടാക്കളെ. അവര്‍ ആദ്യമുപയോഗിച്ചത്‌ പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശകസമിതി അധ്യക്ഷന്‍ സി. രംഗരാജനെ. പെട്രോളിയം മന്ത്രാലയം നിയോഗിച്ച രംഗരാജന്‍ സമിതിയാണു പെട്രോള്‍, ഡീസല്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു കൈമാറണമെന്ന്‌ 2006 ല്‍ നിര്‍ദേശിച്ചത്‌. ബി.ജെ.പി. സര്‍ക്കാര്‍ ഏതാനും ദിവസം പരീക്ഷിച്ച്‌ പരാജയപ്പെട്ട ആശയമാണ്‌ ഇങ്ങനെ തിരിച്ചുവന്നത്‌. 2010 ജൂണിലാണ്‌ പെട്രോള്‍ വിലനിര്‍ണയാവകാശം എണ്ണക്കമ്പനികളെ ഏല്‍പിച്ചത്‌. തുടര്‍ന്ന്‌ അടിക്കടിയുണ്ടായ പെട്രോള്‍ വിലവര്‍ധന സ്വകാര്യ കമ്പനികള്‍ക്കാണു ഗുണം ചെയ്‌തത്‌. അസംസ്‌കൃത എണ്ണവില കുറയുമ്പോള്‍ പെട്രോള്‍ വില കുറയുമെന്ന്‌ ഉറപ്പുപറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ഡീസല്‍ വിലയിന്‍മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നീക്കാനും അന്ന്‌ തത്വത്തില്‍ തീരുമാനമായെങ്കിലും പണപ്പെരുപ്പം മൂലം നീട്ടിവയ്‌ക്കേണ്ടി വന്നു. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില കൂട്ടണമെന്നായിരുന്നു അടുത്ത നിര്‍ദേശം. ആസൂത്രണ കമ്മിഷന്‍ അ...

പറവൂര്‍ പെണ്‍വാണിഭം: സൂര്യനെല്ലി സംഭവത്തേക്കാള്‍ ഭീകരം

സ്വന്തം ലേഖകന്‍ കൊച്ചി: സിനിമാമോഹം നല്കി പറവൂരിലെ പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പിതാവുതന്നെ പെണ്‍വാണിഭത്തിലേക്കു വലിച്ചെറിഞ്ഞ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭത്തെ ഞെട്ടിപ്പിക്കുന്ന കൊടുംക്രൂരതകളാണ് പറവൂര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് അരങ്ങേറിയിരിക്കുന്നത്. എന്നാല്‍ ഗൗരവമായ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരോടു പെണ്‍കുട്ടി നല്‍കിയ മൊഴി മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിക്കാനായി മൂന്നാറിലെ റിസോര്‍ട്ടിലെത്തിയ മൂന്നുപേര്‍ തന്റെ ദയനീയാവസ്ഥ കണ്ട് മടങ്ങിപ...