Skip to main content

യുവാവിനെ മര്‍ദിച്ചുകൊന്നവരില്‍ തീവ്രവാദ സംഘടനയിലുള്ളവരും

 
കോഴിക്കോട്‌: മുക്കത്ത്‌ സദാചാര പോലീസ്‌ ചമഞ്ഞ്‌ ഒരുസംഘം ആളുകള്‍ യുവാവിനെ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ചുകൊന്ന സംഭവത്തില്‍ മത-തീവ്രവാദ സംഘടനയിലുള്ളവരുടെ സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം. എന്നാല്‍ മത-തീവ്രവാദ സംഘടന മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുടെ അടിസ്‌ഥാനത്തിലല്ല കൊലപാതകം നടത്തിയതെന്നും ഡി.ജി.പി.ക്കു നല്‍കാന്‍ സംസ്‌ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒമ്പതിനു രാത്രി കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തു ജനക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായ മുക്കം ചെറുവാടി സ്വദേശി ഷഹീദ്‌ ബാവ (26) ആശുപത്രിയില്‍ ഞായറാഴ്‌ചയാണു മരിച്ചത്‌. നാട്ടുകാരുടെ വിലക്കു ലംഘിച്ചു കൊടിയത്തൂര്‍ വില്ലേജ്‌ ഓഫിസിനു സമീപത്തെ വീട്ടില്‍ ഷഹീദ്‌ വീണ്ടുമെത്തിയതാണു കൊലപാതകത്തില്‍ കലാശിച്ചതെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ഭരണപക്ഷ രാഷ്‌ട്രീയകക്ഷിയിലെ അംഗവും ഉള്‍പ്പെട്ടിട്ടുണ്ട്‌. മുക്കത്തും സമീപപ്രദേശങ്ങളിലും സംഘടിത മത- തീവ്രവാദ ശക്‌തികള്‍ വളര്‍ന്നു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഇങ്ങനെ: ഒക്‌ടോബര്‍ 22നു രാത്രി ഷഹീദ്‌ കാമുകിയുടെ വീട്ടിലെത്തിയിരുന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഷഹീദ്‌ വീട്ടില്‍ നിന്നിറങ്ങുന്നതു കാത്തിരുന്നു. രാത്രിയില്‍ കാമുകിയുടെ വീട്ടില്‍നിന്നു കാറുമായി ഇറങ്ങിയ ഷഹിദിനെ വഴിയില്‍ മൂന്നംഗ സംഘം തടയാന്‍ ശ്രമിച്ചു. ഇവര്‍ക്കുനേരേ അതിവേഗത്തില്‍ കാറോടിച്ചു ഷഹീദ്‌ രക്ഷപ്പെട്ടു. കാര്‍ പിന്തുടര്‍ന്നു മൂന്നു ബൈക്കുകളിലായെത്തിയ സംഘം ഷഹീദിന്റെ വീട്ടില്‍ കയറി. ഇവരെ ഷഹീദിന്റെ ബന്ധുക്കള്‍ മര്‍ദിച്ചു തിരിച്ചയച്ചു. അന്ന്‌ താന്‍ ഇനിയും വരുമെന്നും കാത്തിരുന്നോളുവെന്നും ഷഹീദ്‌ ഇവരോടു പറഞ്ഞിരുന്നു.

സംഭവശേഷം പ്രദേശത്ത്‌ ഒരുസംഘം ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നു. ഒമ്പതിനു രാത്രി പത്തോടെ ഓട്ടോറിക്ഷയില്‍ ഷഹീദ്‌ കാമുകിയുടെ വീടിന്റെ പരിസരത്തെത്തി. ഓട്ടോ തിരിച്ചയച്ചശേഷം മതില്‍ ചാടി കാമുകിയുടെ വീട്ടിലെത്തി.

അവിടെയുണ്ടായിരുന്ന ഗോവണി വഴി മുകളിലേക്കു കയറി. ഈ സമയം പ്രദേശത്തു നിരീക്ഷണം നടത്തിയിരുന്ന സംഘം വീട്ടു വളപ്പിലെത്തുകയും ഗോവണി മാറ്റുകയും ചെയ്‌തു. ഷഹീദ്‌ തിരിച്ചു വരുമ്പോള്‍ ഗോവണി മാറ്റിയതിനാല്‍ ടെറസില്‍നിന്നു ചാടി. സംഘം ഷഹീദിനെ വളയുകയും പിടികൂടി മര്‍ദിക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌, അടുത്തുള്ള വൈദ്യുതി പോസ്‌റ്റില്‍ കെട്ടിയിട്ടു. അപ്പോഴേക്കും ജനങ്ങള്‍ കൂടിയിരുന്നു. ജനപ്രതിനിധി ഉള്‍പ്പെടെയുള്ളവര്‍ സ്‌ഥലത്തെത്തി. ഷഹീദിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍വച്ചു തങ്ങളെ മര്‍ദിച്ചവര്‍ വന്ന ശേഷമേ വിട്ടയയ്‌ക്കുകയുള്ളുവെന്ന്‌ അക്രമിസംഘം പറഞ്ഞു. എ.എസ്‌.ഐ. ഉള്‍പ്പെടെ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.

തുടര്‍ന്ന്‌ എസ്‌.ഐയും സംഘവും സ്‌ഥലത്തെത്തി ഷഹീദിനെ മോചിപ്പിച്ചു മുക്കത്തിനടുത്തു മണാശേരിയിലെ കെ.എം.സി.ടി. മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

Comments