Skip to main content

ഡല്‍ഹിയില്‍ സ്‌ഫോടനം; 9 പേര്‍ മരിച്ചെന്ന് സ്ഥിതീകരണം.




ഇന്ത്യയില്‍ വീണ്ടും ഭീകരാക്രമണം. ഡല്‍ഹി ഹൈക്കോടതിയിലാണ് ഇത്തവണ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പലരുടെയും നില അതീവ ഗുരുതരം. രാവിലെ പത്തേകാലോടെയാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം നടന്നത് എങ്ങനെയാണെന്നത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. രാവിലെ 10.30ന് കോടതി നടപടികള്‍ ആരംഭിക്കാനിരിക്കെയായിരുന്നു സ്‌ഫോടനം. ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നുണ്ട്.

ഹൈക്കോടതിയിലെ അഞ്ചാം നമ്പര്‍ ഗേറ്റിന് സമീപമാണ് ഉഗ്രശബ്ദത്തോടെ സ്‌ഫോടനം നടന്നത്. സന്ദര്‍ശകരെയും അഭിഭാഷകരെയും കടത്തിവിടുന്നത് അഞ്ചാം നമ്പര്‍ ഗേറ്റ് വഴിയാണ്. ഇതിനുസമീപമാണ് സന്ദര്‍ശകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഹൈക്കോടതി ഗേറ്റുകള്‍ എല്ലാം തന്നെ അടച്ചു. ഡല്‍ഹി പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

രണ്ട് മാസം മുമ്പും ഹൈക്കോടതിക്ക് സമീപം സ്‌ഫോടനം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും തന്നെ പരുക്കേറ്റിരുന്നില്ല. ഈ വര്‍ഷം മെയ് 25ന് ദില്ലി ഹൈക്കോടതിയുടെ ഏഴാം നമ്പര്‍ ഗേറ്റിന് സമീപവും സ്‌ഫോടനം നടന്നിരുന്നു. ക്രൂഡ് ബോംബായിരുന്നു അന്ന് ഉപയോഗിച്ചത്.

Comments