Skip to main content

കേരള ക്യാപ്റ്റന്‍ മോഹന്‍ലാല്‍


സ്വന്തം ലേഖകന്‍ 



വമ്പന്‍ ഹിറ്റായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) കേരളത്തില്‍ നിന്നുള്ള ടീമിനെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നയിക്കും. സിനിമാതാരങ്ങളടങ്ങിയ ക്രിക്കറ്റ് ലീഗ് ഒരു സീസണ്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും ജനങ്ങള്‍ക്കിടയില്‍ ഏറെ ആവേശമുണ്ടാക്കിയിരുന്നു ലീഗ്.

ആദ്യ സീസണില്‍ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ സിനിമാ ലോകത്ത് നിന്നുള്ള താരങ്ങളാണ് പങ്കെടുത്തത്. കന്നഡ ടീം ചാംപ്യന്‍മാരായി. കേരള സൂപ്പര്‍ സ്റ്റാര്‍സ് എന്നാണ് ടീമിന്റെ പേര്. സിസിഎല്‍ രണ്ടാം എഡിഷന്‍ 2012 ജനുവരി 27 മുതല്‍ ഫ്രെബ്രുവരി 19 വരെയാണ് നടക്കുക. മോളിവുഡ് ടീമിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയായിരിക്കും. ടീം അംഗങ്ങള്‍, പരിശീലകന്‍ എന്നിവയെല്ലാം വൈകാതെ പ്രഖ്യാപിക്കും. ക്രിക്കറ്റില്‍ നിന്നു തന്നെയുള്ള പരിശീലകനെ നിയോഗിച്ച് തികച്ചും പ്രൊഫഷണല്‍ ആയി ടീമിനെ കളത്തിലിറങ്ങാനാണ് അമ്മയുടെ തീരുമാനം.

ലീഗിലെ മറ്റുടീമുകള്‍ ശക്തന്മാരാണ് എന്നതാണ് കാരണം. ടീം ഉടമയായ പ്രിയദര്‍ശന്റെ നിര്‍ദ്ദേശപ്രകാരമാണ് മോളിവുഡ് ടീമിന്റെ സാരഥ്യം അമ്മ ജനറല്‍ സെക്രട്ടറി കൂടിയായ മോഹന്‍ലാല്‍ ഏറ്റെടുക്കുന്നത്. പ്രിയനാണ് ടീമിന്റെ മുഖ്യ സംഘാടകന്‍. പ്രിയന്റെ ഭാര്യ ലിസിയും ടീമിന്റെ ഉടമകളിലൊരാളാണ്. കൊച്ചിക്ക് പുറമേ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത, അബുദാബി, ദുബയ്, ഷാര്‍ജ എന്നിവടങ്ങളും മത്സരങ്ങള്‍ക്ക് വേദിയാകും.

ലീഗ് തുടങ്ങുന്നതിനു മുമ്പുതന്നെ തമിഴ്‌നടന്‍ ശരത്കുമാര്‍ മലയാളത്തില്‍ നിന്ന് ടീമിനെ ഇറക്കുന്ന കാര്യം ഇടവേളബാബുവിനോട് ചോദിച്ചിരുന്നു. എന്നാല്‍ സൂര്യതേജസ്സോടെഅമ്മ എന്ന സ്‌റ്റേജ്‌ഷോയുടെ തിരക്കിലായിരുന്നു താരങ്ങളെല്ലാം. അതിനുശേഷം അടുത്ത സീസണില്‍ മലയാളം ടീമിനെ ഒരുക്കണമെന്നഭ്യര്‍ഥിച്ച് ലീഗ്‌ബോര്‍ഡ്, സംവിധായകന്‍ പ്രിയദര്‍ശനെ സമീപിച്ചു. പ്രിയന്‍ ഇതേക്കുറിച്ച് അമ്മ ഭാരവാഹികളോട് ചര്‍ച്ച നടത്തുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ടീമിനെ ഒരുക്കാന്‍ അമ്മയുടെ ജനനറല്‍ബോഡി തീരുമാനിച്ചത്.

മോഹന്‍ലാലിനു പുറമേ സല്‍മാന്‍ ഖാനും പുതിയ സീസണില്‍ ഉണ്ടാവും. മുംബൈ ഹീറോസിനുവേണ്ടി സല്‍മാന്‍ കളിക്കും. കഴിഞ്ഞ സീസണില്‍ സുനില്‍ ഷെട്ടി നയിച്ച ഹിന്ദിടീമില്‍ പ്രമുഖ താരങ്ങളുണ്ടായിരുന്നു. മുംബൈ ഹീറോസ് എന്നാണ് ഹിന്ദി ടീമിന്റെ പേര്. സൂര്യയായിരുന്നു തമിഴ് സിനിമാ താരങ്ങളടങ്ങിയ ടീമിന്റെ നായകന്‍. കേരളത്തില്‍ നിന്നുള്ള ടീമിന് പുറമേ പ്രശസ്ത നടി ശ്രീദേവിയുടെയും ഭര്‍ത്താവ് ബോണി കപൂറിന്റെയും ഉടമസ്ഥതയിലുള്ള ബംഗാള്‍ ടീമും ഇത്തവണ അരങ്ങേറും. ബംഗാള്‍ ടൈഗേഴ്‌സ് എന്നാണ് ടീമിന്റെ പേര്.

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ടൈഗേഴ്‌സിനൊപ്പമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. വെങ്കിടേശ് തെലുങ്ക് ടീമിന്റേയും സുധീഷ് കന്നഡയുടേയും ക്യാപ്റ്റന്മാരായി. ഒരു കളി സ്വന്തം സംസ്ഥാനത്ത് എന്നതായിരുന്നു രീതി. 11 മത്സരങ്ങള്‍ക്കും വന്‍ ജനക്കൂട്ടമാണ് എത്തിയത്. ബോജ്പുരി, ഒറിയ ടീമുകളും അടുത്ത സീസണില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. കേളികേട്ട ഐപിഎല്‍ മാമാങ്കത്തെ കടത്തിവെട്ടുന്ന ജനപ്രീതിയായിരിക്കും സിസിഎല്‍ നേടുകയെന്നകാര്യം ഇതോടെ ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

Comments