Skip to main content

വന്‍മതിലിനു ശേഷമൊരു ചൈനീസ് മഹാത്ഭുതം; ഏറ്റവും നീളമേറിയ കടല്‍പ്പാലം

സ്വന്തം ലേഖകന്‍

ഏറ്റവും നീളംകൂടിയ കടല്‍പ്പാലത്തിന്റെ നിര്‍മാണം ചൈനയില്‍ പൂര്‍ത്തിയാക്കി. 26.4 മൈല്‍ നീളമുള്ള പാലം ഗിന്നസ്‌ ബുക്കില്‍ സ്ഥാനം പിടിക്കും. അമേരിക്കയിലെ ലൂസിയാനയിലെ ലേക്ക്‌ പോണ്ട്‌ചാര്‍ട്രയ്‌ന്‍ കോസ്‌വേ ആയിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം. ചൈനയിലെ പുതിയ പാലത്തിനേക്കാല്‍ രണ്ടരമൈല്‍ താഴെയാണ്‌ ലൂസിയാനയിലെ പാലത്തിന്റെ നീളം. ജിയോഷൂ ബേയ്‌ക്കു കുറുകെയാണ്‌ ഇംഗ്ലീഷിലെ വൈ അക്ഷരത്തിന്റെ രൂപത്തിലുള്ള കടല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്‌. ക്വിംഗ്‌ഡോ നഗരത്തെ പുതിയതായി നിര്‍മിച്ച എയര്‍പോര്‍ട്ടുമായും അടുത്തുള്ള വ്യവസായ നഗരമായ ഹ്യുവാംഗ്‌ഡോയുമായും ബന്ധിപ്പിക്കുന്നതാണ്‌ ഈ കടല്‍പ്പാലം.

ആറു ലെയ്‌ന്‍ ട്രാഫിക്കും 110 അടി വീതിയുമുണ്ട്‌ ഈ പാലത്തിന്‌. വെറും 30 മിനിട്ട്‌ മതി ഈ കടല്‍പ്പാലം കടന്നുപോകാന്‍. നിലവിലുള്ള റോഡിലൂടെ പോകുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ 18 മൈല്‍ ലാഭം. ഉദ്‌ഘാടനത്തോട്‌ അനുബന്ധിച്ച്‌ ഒരു മാസത്തേയ്‌ക്ക്‌ പാലത്തിലൂടെയുള്ള യാത്ര സൗജന്യമാണ്‌. അതിനുശേഷം ഒരു വശത്തേയ്‌ക്കുള്ള യാത്രയ്‌ക്ക്‌ അഞ്ചു പൗണ്ടിനു തുല്യമായ 50 യുവാന്‍ കൊടുക്കണം. ഒരു ദിവസം 30,000 കാറുകള്‍ ഇതുവഴി കടന്നുപോകുമെന്നാണ്‌ അധികൃതര്‍ കണക്കാക്കുന്നത്‌. നാലു വര്‍ഷംകൊണ്ടാണ്‌ പാലംപണി പൂര്‍ത്തിയാക്കിയത്‌. 1.42 ബില്യണ്‍ പൗണ്ടാണ്‌ നിര്‍മാണച്ചെലവ്‌. 5200 പില്ലറുകളിലാണ്‌ പാലം താങ്ങിനിര്‍ത്തിയിരിക്കുന്നത്‌.

ഷാംഗ്‌ഡോംഗ്‌ ഗ്യാസു ഗ്രൂപ്പിലെ ചൈനീസ്‌ എന്‍ജിനീയര്‍മാരാണ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. പതിനായിരം തൊഴിലാളികള്‍ വീതം രണ്ടു ഷിഫ്‌റ്റുകളിലായി ഇരുപത്തിനാലു മണിക്കൂറും പാലത്തിനായി പണിയെടുത്തു. ഇരുകരകളില്‍നിന്നു നിര്‍മാണം നടത്തി പാലം നടുക്കുവച്ച്‌ കൂട്ടിമുട്ടിക്കുകയായിരുന്നു. പാലത്തിനു പുറമേ ഒരു അണ്ടര്‍ഗ്രൗണ്ട്‌ ടണലും പൂര്‍ത്തിയായിട്ടുണ്ട്‌. വലിയ തോതിലുള്ള ഗതാഗതം വരുമ്പോള്‍ തിരക്കു കുറയ്‌ക്കാനാണിത്‌. ലോകത്തിലെതന്നെ ഏറ്റവും വലിയ കടല്‍പ്പാലത്തിനായി 450,000 ടണ്‍ സ്റ്റീലാണ്‌ ഉപയോഗിച്ചത്‌. 65 ഈഫല്‍ ടവറുകള്‍ക്കു ഉപയോഗിക്കാവുന്ന സ്‌റ്റീലാണിത്‌. റിക്ടര്‍ സ്‌കെയില്‍ 8 വരെയുള്ള ഭൂമികുലുക്കത്തെ ചെറുത്തുനില്‍ക്കാന്‍ കരുത്തുള്ളതാണ്‌ ഈ കടല്‍പ്പാലമെന്ന്‌ ചൈനീസ്‌ എന്‍ജിനീയര്‍മാര്‍ അവകാശപ്പെടുന്നു.

300,000 ടണ്‍ കപ്പല്‍ വന്നിടിച്ചാലും പാലത്തിന്‌ ഒന്നും സംഭവിക്കില്ല. ഇപ്പോള്‍ ഗതാഗതത്തിനു തുറന്നു കൊടുത്ത ജിയോഷൂ ബേ കടല്‍പ്പാലത്തിന്‌ ഗിന്നസ്‌ റിക്കാര്‍ഡ്‌ 2016 വരെയേ നിലനിര്‍ത്താനാകൂ. ചൈന തന്നെ പൂര്‍ത്തിയാക്കുന്ന ഹോം‌ഗ്‌കോംഗ്‌ മകാവു, ഗുവാംഗ്‌ഡോംഗ്‌ പാലം പൂര്‍ത്തിയാകുമ്പോള്‍ നീളം 30 മൈല്‍ ആയിരിക്കും. ബെയ്‌ജിംഗില്‍നിന്ന്‌ ഷാങ്‌ഹായിയിലേയ്‌ക്ക്‌ 102 മൈല്‍ നീളമുള്ള കരപ്പാലം പണിയാനും ചൈന ലക്ഷ്യമിടുന്നു. ഹൈസ്‌പീഡ്‌ റെയില്‍വേയ്‌ക്കു സമാന്തരമായാണ്‌ ഈ കൂറ്റന്‍ പാലം നിര്‍മിക്കുക.

Comments