Skip to main content

കോതമംഗലം പീഡനത്തില്‍ സഹപാഠിയായ 16 കാരനും പിടിയില്‍: മറ്റൊരു പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടു

സ്വന്തം ലേഖകന്‍

കോതമംഗലം: കോതമംഗലത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ 16 കാരനായ സഹപാഠിയും അറസ്റ്റില്‍. ഇതോടെ കേസില്‍ നാലുപേര്‍ പോലീസ് പിടിയിലായി. പീഡനത്തിനിരയായ പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ പെണ്‍കുട്ടിയെ കൊണ്ടുനടന്ന് പീഡിപ്പിക്കാന്‍ ഉപയോഗിച്ച രണ്ടു കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കേസ്സില്‍ ശനിയാഴ്ച പോലീസ് അറസ്റ്റു ചെയ്ത അയിരൂര്‍പ്പാടം സ്വദേശി ചിറങ്ങായത്ത് ബുര്‍ഹാന്റെ കാറാണ് ഞായറാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തത്. കേസ്സിലെ പ്രധാന പ്രതിയായ പി.ഡി.പി. പ്രാദേശിക നേതാവ് മൂശാരുകുടി ബക്കറിന്റെ കാറും കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവായ ഇയാളാണ് ആദ്യമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പാഠപുസ്തകം വാങ്ങാനായി കൊണ്ടുപോയപ്പോഴായിരുന്നു പീഡനം.

പിന്നീട് പിതാവിന്റെ അറിവോടെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്നു. പോലീസ് എത്തിയതായി മനസ്സിലാക്കിയ ഇയാള്‍ വാഹനം ഉപേക്ഷിച്ച് തന്ത്രപൂര്‍വം കടന്നു കളയുകയായിരുന്നു. പീഡനക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത അയിരൂര്‍പ്പാടം സ്വദേശി പതിനാറുകാരനെ എറണാകുളം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. ഈ കുട്ടിയുടെ സഹായത്തോടെയാണ് കേസില്‍ അറസ്റ്റിലായ ബുര്‍ഹാന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. ഞായറാഴ്ച പോലീസ് വിശദമായി പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോള്‍ 2009 സപ്തംബര്‍ മുതല്‍ കുട്ടി പീഡനത്തിനിരയായതായി വെളിപ്പെടുത്തി. സഹപാഠികളില്‍ നിന്ന് ശാരീരിക പീഡനങ്ങളാണ് ഉണ്ടായതെന്ന് കുട്ടി മൊഴി നല്‍കി. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ശനിയാഴ്ച രാത്രി കോതമംഗലം സര്‍ക്കാര്‍ ആസ്?പത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയയാക്കിയപ്പോഴാണ് അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.

പെണ്‍കുട്ടിയെ ഞായറാഴ്ച ഉച്ചയോടെ എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം ഡോ. മീനു കുരുവിള മുമ്പാകെ ഹാജരാക്കി. ഇതിനു ശേഷം വിദഗ്ധപരിശോധനക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കുശേഷം മാതാവിനോടൊപ്പം എറണാകുളം റസ്‌ക്യൂ ഹോമില്‍ പ്രവേശിപ്പിക്കും. ഷാഹുലിനേയും ബുര്‍ഹാനേയും കോതമംഗലം ഗവ. ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് കുട്ടിയുടെ പിതാവ് മുഹമ്മദാലി ഉള്‍പ്പെടെ മൂവരേയും കോതമംഗലം മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം ഈ പെണ്‍വാണിഭത്തില്‍ മറ്റൊരു പെണ്‍കുട്ടി കൂടി ഇരയാക്കപ്പെട്ടതായി സൂചന. പിതാവിന്റെ ഒത്താശയോടെ 14 വയസ്സായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തോടനുബന്ധിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇതേ പെണ്‍കുട്ടിയോടൊപ്പം രണ്ടുവര്‍ഷം മുമ്പ് ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലിക്കു നിന്ന മറ്റൊരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തുവന്നിരിക്കുന്നത്. ഇതോടെ കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്ന് ഉറപ്പായി.

പെണ്‍കുട്ടി പോലിസ് നിരീക്ഷണത്തിലായതറിഞ്ഞു നെല്ലിക്കുഴി കവലയ്ക്കു സമീപം താമസിച്ചിരുന്ന പെണ്‍കുട്ടിയെ മധുരയിലേക്കു മാറ്റിയതായി പോലിസിനു വിവരം ലഭിച്ചു. അതേസമയം, പോലിസിലെ ചിലര്‍ പിടിയിലാവാന്‍ സാധ്യതയുള്ളവരുടെ ലിസ്റ്റ് പ്രതികള്‍ക്കു കൈമാറിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു നിരീക്ഷണത്തിലുള്ള പലരുടെയും മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. തുച്ഛമായ പ്രതിഫലത്തിനായിരുന്നു പെണ്‍കുട്ടിയെ പിതാവ് കാമവെറിയന്മാര്‍ക്കു വിട്ടുനല്‍കിയത്. കൂട്ടമാനഭംഗത്തിനിരയായ പ്പോള്‍പ്പോലും 80 രൂപയാണ് ലഭിച്ചതെന്ന് പെണ്‍കുട്ടി അ ന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കോതമംഗലം താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോതമംഗലം ബാര്‍ അസോസിയേഷനിലെ അഭിഭാഷക അഡ്വ. മഞ്ജുവിന്റെ സാന്നിദ്ധ്യത്തിലാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സഹപാഠിയായ അയിരൂര്‍പ്പാടം സ്വദേശിയായ 16 കാരനാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് സഹപാഠികളോട് സംഭവം വെളിപ്പെടുത്തിയതോടെ പെണ്‍കുട്ടിയെ പലരും സമീപിക്കുകയായിരുന്നു. പിതാവ് മുഹമ്മദാലിയുടെ ചെവിയിലും പീഡനകഥ എത്തിയപ്പോള്‍ പണമുണ്ടാക്കാനുള്ള എളുപ്പവഴി കണ്ടെത്തുകയായിരുന്നു. ഇതിനിടെ വീടിനടുത്തുള്ള ബക്കര്‍ എന്നയാളും പെണ്‍കുട്ടിയെ പലവട്ടം പീഡിപ്പിച്ചു. ആസ്തമ രോഗിയായ മാതാവ് സുഹറയുടെ ചികിത്‌സയ്ക്ക് പണമില്ലാതായപ്പോഴാണ് മകളെ പലര്‍ക്കായി കാഴ്ചവച്ചതെന്നാണ് പിതാവിന്റെ മൊഴി. മകളെ ഓട്ടോയില്‍ ഇടപാടുകാര്‍ വാഹനവുമായി കാത്തു നില്‍ക്കുന്നിടത്ത് എത്തിക്കുകയായിരുന്നു പതിവ്. 50 രൂപ മുതല്‍ 500 രൂപ വരെയാണ് പീഡനത്തിന് ശേഷം പ്രതിഫലമായി ലഭിച്ചതെന്ന് പെണ്‍കുട്ടി മൊഴിനല്‍കി.

പലപ്പോഴും വാഹനങ്ങളില്‍ കൂട്ടബലാല്‍സംഗത്തിന് പെണ്‍കുട്ടി ഇരയായതായി കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന കോതമംഗലം സി.ഐ കെ.സുഭാഷ് പറഞ്ഞു. പെണ്‍കുട്ടി ഒരു ദിവസം സ്‌കൂളില്‍ തലകറങ്ങി വീണിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ പിതാവ് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും പ്രായക്കുറവുള്ളതിനാല്‍ ഡോക്ടര്‍മാര്‍ വിസമ്മതിക്കുകയായിരുന്നു.

Comments