Skip to main content

ബജാജ് ഡ്യൂക്ക് ഡിസംബറില്‍

മുംബൈ: ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ബൈക്കായ ഡ്യൂക്ക് ഈവര്‍ഷം ഡിസംബറില്‍ ബജാജ് ഇന്ത്യന്‍ വിപണിയിലിറക്കും. ഓസ്ട്രിയന്‍ നിര്‍മ്മാതാവായ കെ.ടി.എമ്മുമായി സഹകരിച്ചാണ് 125 സി.സി എന്‍ജിനുള്ള ഡ്യൂക്കുകള്‍ ബജാജ് നിര്‍മ്മിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാനുള്ള ഡ്യൂക്കുകള്‍ ഇപ്പോള്‍തന്നെ ബജാജ് ചകനിലെ പ്ലാന്റില്‍ നിര്‍മ്മിക്കുന്നുണ്ട്. ഓസ്ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെ.ടി.എമ്മില്‍ 36 ശതമാനം ഓഹരി നിക്ഷേപം ബജാജിനുണ്ട്. വിദേശ ബൈക്കുകളായ ഹാര്‍ലി ഡേവിഡ്‌ലണ്‍, ഹ്യോസങ്, അപ്രീലിയ തുടങ്ങിയവയ്ക്ക് പിന്നാലെയാണ് കെ.ടി.എം ഡ്യൂക്കും ഇന്ത്യയിലെത്തുന്നത്.





ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഇണങ്ങുംവിധം പരിഷ്‌കരിച്ച ഡ്യൂക്കുകളാവും ബജാജ് വിപണിയില്‍ എത്തിക്കുക. പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാവും നിര്‍മ്മാണം. നിലവില്‍ 1700 മുതല്‍ 1800 വരെ ഡ്യൂക്കുകള്‍ ബജാജ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. 15 ബി.എച്ച്.പി കരുത്ത് പകരുന്ന 125 സി.സി നാലുസ്‌ട്രോക്ക് എന്‍ജിന്‍ ഘടിപ്പിച്ചവയാണ് ബജാജ് കയറ്റുമതി ചെയയ്യുന്ന ഡ്യൂക്കുകള്‍. ഈ എന്‍ജിന്‍ തന്നെയാവുമോ ഇന്ത്യന്‍ വിപണിയിലെ ഡ്യൂക്കില്‍ ഉണ്ടാവുകയെന്ന് വ്യക്തമായിട്ടില്ല.



250 സി.സി വേരിയന്റിനൊപ്പം 200 സി.സി എന്‍ജിനുള്ള ഒരു ഡ്യൂക്കും ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ഡ്യൂക്കിന് ലഭിക്കുന്ന പിന്തുണ കണക്കിലെടുക്ക് കെ.ടി.എമ്മിന്റെ മറ്റ് സ്‌പോര്‍ട്‌സ് ബൈക്കുകളും ബജാജ് വൈകാതെ ഇന്ത്യയില്‍ എത്തിച്ചേക്കും. ഇതോടെ ബജാജ് ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഏറ്റവും വിലയേറിയ ബൈക്ക് മോഡലായി ഡ്യൂക്ക് മാറും. സ്‌പോര്‍ട് ബൈക്കുകളുടെ വില എത്രയാവുമെന്ന് ബജാജ് വെളിപ്പെടുത്തിയിട്ടില്ല.



കെ.ടി.എം ബൈക്കുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് പിന്നാലെ ബ്രസീല്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ വിപണി കണ്ടെത്താനും ഇന്ത്യയിലെ ഗ്രാമീണ മേഖലയില്‍ വില്‍പ്പന വര്‍ദ്ധിപ്പിക്കാനും ബജാജിന് പദ്ധതിയുണ്ട്. ബ്രസീലില്‍ ബജാജിന്റെ ഡീലര്‍ഷിപ്പുകള്‍ വൈകാതെ തുടങ്ങിയേക്കും. ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് അനുയോജ്യമാംവിധം പരിഷ്‌കരിച്ച പുതിയ ബോക്‌സര്‍ ബൈക്ക് സെപ്തംബറില്‍ ബജാജ് പുറത്തിറക്കിയേക്കും. 1.2 ലക്ഷം രൂപ വിലയുള്ള പള്‍സറിന്റെ കരുത്തന്‍ പതിപ്പ് പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ടെന്നും സൂചനയുണ്ട്.

Comments