Skip to main content

റിമി ടോമിയുടെ പേരില്‍ വ്യാജപ്രൊഫൈല്‍

സ്വന്തം ലേഖകന്‍

കൊച്ചി: നമ്മുടെ പ്രിയപ്പെട്ട പാട്ടുകാരി റിമിടോമിയുടെ പേരില്‍, കാനഡയില്‍ അടുത്തിടെ രൂപമെടുത്ത പ്രൊഫൈല്‍ പ്രശ്‌നക്കാരി. മലയാള സിനിമയുടെ കടയ്ക്കല്‍ കത്തിവയ്ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഈ റിമി ടോമിക്കെതിരേ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് പോലീസില്‍ പരാതിനല്‍കിയിരിക്കുകയാണ്. പ്രശസ്ത ചലചിത്ര പിന്നണി ഗായിക റിമിടോമിയുടെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ പ്രൊഫൈലില്‍ മലയാളത്തിലെ റിലീസ് ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതിനെതിരേയാണ് പൃഥ്വിയുടെ പരാതി. ഗായിക പോലും അറിയാതെ കാനഡയില്‍ നിന്നാണ് ഈ പ്രൊഫൈല്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നു അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.  ഇന്റര്‍നെറ്റില്‍ മലയാള സിനിമകള്‍ പോസ്റ്റുചെയ്തുവെന്ന് ആരോപണവിധേയനായ കാലിഫോര്‍ണിയയിലെ പ്രവാസി മലയാളി ജോണ്‍ കൊടിയനാണോയെന്ന സംശയവും ഉയരുന്നുണ്ട്.

തീയേറ്ററില്‍ റിലീസായി ഒരു ദിവസത്തിനുള്ളില്‍ തന്നെ സിനിമകള്‍ ഫേയ്‌സ്ബുക്കില്‍ സൗജന്യമായി കാണാമെന്നാണ് ഈ-റിമിടോമി നല്‍കുന്ന വാഗ്ദാനം. സീനിയേഴ്‌സ്, ജനപ്രിയന്‍, ട്രെയിന്‍, ചൈന ടൗണ്‍, ഡബിള്‍സ്, മാണിക്യക്കല്ല്, ഉറുമി, രഘുവിന്റെ സ്വന്തം റസിയ തുടങ്ങി തീയേറ്റര്‍ വിട്ടിട്ടില്ലാത്ത പടങ്ങളെല്ലാം ഫേയ്‌സ്ബുക്കില്‍ തകര്‍ത്തോടുന്നു. റിമിടോമി എന്ന വ്യാജപ്രൊഫൈലിനെതിരെ നടപടിയെടുക്കാന്‍ കഴിയാതെ സൈബര്‍പൊലീസും കുഴഞ്ഞിരിക്കുകയാണ്. നടന്‍ പൃഥ്വിയുടെ പരാതിപ്രകാരം ഫേയ്‌സ്ബുക്കില്‍ നിന്നും ഉറുമി നീക്കം ചെയ്‌തെങ്കിലും മറ്റുപടങ്ങള്‍ക്ക് യാതൊരുകുറവും ഉണ്ടായിരുന്നില്ല. പുതിയ പടങ്ങളുമായി റിമിടോമിയുടെ വ്യാജ പ്രൊഫൈല്‍ ഇപ്പോള്‍ ഫേയ്‌സ്ബുക്കില്‍ സജീവമായിട്ടുണ്ട്. യഥാര്‍ത്ഥ റിമിടോമിയാണെന്ന് വിചാരിച്ച് എല്ലാവരും ഈ പ്രൊഫൈല്‍ ഫ്രണ്ട്‌സ് ലിസ്റ്റില്‍ ചേര്‍ക്കുകയുമാണ്. ഇപ്പോള്‍ 4424 പേരാണ് ഫ്രണ്ട്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇത് ദിനംപ്രതിയെന്നോണം കൂടിവരികയാണ്.

റിലീസായി ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഫേയ്‌സ്ബുക്കില്‍ എത്തുന്നതുമൂലം വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. സൈബര്‍ സെല്ലില്‍ പരാതിനല്‍കിയിട്ടും കാര്യമില്ലാത്ത അവസ്ഥയാണ്. ഇത്തരം വ്യാജപ്രൊഫൈല്‍ ഉണ്ടാക്കുന്നത് വിദേശരാജ്യങ്ങളില്‍ നിന്നാണ്. അവിടെ ഇത്തരം പ്രൊഫൈലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യാതൊരു നിയമതടസ്സവുമില്ല. പരാതിയുണ്ടായാലും മറ്റുരാജ്യക്കാര്‍ക്ക് ഈ സൈറ്റ് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ല. റിമിടോമിയുടെ ഫോട്ടോ ഉപയോഗിച്ചുണ്ടാക്കിയ വ്യാജപ്രൊഫൈല്‍ കാനഡയില്‍ നിന്നാണുണ്ടാക്കിയതെന്ന് സൈബര്‍സെല്‍ നിഗമനം. അതേസമയം റിലീസ് ചെയ്യുന്ന മലയാളസിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യവും വ്യാപകമാവുകയാണ്. പൃഥ്വിരാജ് ചിത്രമായ മാണിക്യക്കല്ല് മൂന്നാഴ്ചയായി സൈറ്റുകളില്‍ ലഭ്യമാണെങ്കില്‍ രണ്ടാഴ്ചയായി സീനിയേഴ്‌സും സൈറ്റില്‍ നിറഞ്ഞോടുകയാണ്. ഇന്റര്‍നെറ്റില്‍ നിന്ന് പുതിയ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു സി.ഡിയിലാക്കി കടകളിലൂടെ വാടകയ്ക്കു നല്‍കുന്നവരുമുണ്ട്.

ഏറെ പണം ചെലവഴിച്ച് ബുദ്ധിമുട്ടി തിയേറ്ററുകളില്‍ പോയി സിനിമ കാണുന്നതിനു പകരം കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്ന് പുത്തന്‍പടങ്ങള്‍ കാണാമെന്നതിനാല്‍ പലരും നെറ്റിനെ ആശ്രയിക്കുന്നു. കോടികള്‍ ചെലവഴിച്ച് പടം പിടിക്കുന്നവരെ കുത്തുപാള എടുപ്പിക്കുന്ന നടപടിയായിട്ടും ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ് പൊലീസ് അധികാരികള്‍ കൈമലര്‍ത്തുന്നതിനെതിരെ നിര്‍മ്മാതാക്കളുടെ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. അതേസമയം ഐടി നിയമത്തിലെ വകുപ്പുകള്‍ കര്‍ശനമാക്കിയും സൈബര്‍സെല്ലിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചും പോലീസ് പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നുംവിജയിക്കുന്നില്ല. വ്യാജ സീഡി നിര്‍മാണവുമായി ബന്ധപ്പെട്ട കണ്ണികള്‍ തന്നെയാണ് പുതിയ സിനിമകള്‍ ഇന്റര്‍നെറ്റില്‍ എത്തിക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇതിലേറെയും തിയറ്ററുകളില്‍വെച്ച് തന്നെ രഹസ്യമായി പകര്‍ത്തപ്പെടുന്നതാണെന്നാണ് കരുതുന്നത്.

രണ്ടുമാസം മുമ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമയില്‍ തിയറ്ററിലെ ആരവങ്ങള്‍ കേട്ടെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സാബു ചെറിയാന്‍ പറയുന്നു. തിയറ്ററില്‍ കാം കോഡുകള്‍ എന്ന ചെറുകാമറകള്‍ ഉപയോഗപ്പെടുത്തി പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇത്തരം കാമറകള്‍ ഉപയോഗിച്ച് പകര്‍ത്തുന്ന സിനിമകളാണ് ഏതാനും വര്‍ഷങ്ങളായി വ്യാജ സീഡികളായി പ്രത്യക്ഷപ്പെടുന്നത്. സിനിമ അപ്‌ലോഡ് ചെയ്താല്‍ പണം വാഗ്ദാനം ചെയ്യുന്ന ഇന്റര്‍നെറ്റ് സൈറ്റുകളും ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലുള്ളവര്‍ക്കുതന്നെ ഇതില്‍ പങ്കുണ്ടെന്ന സംശയവും വ്യാപകമാണ്. ചില താരങ്ങളുടെ സിനിമകള്‍ പരാജയപ്പെടുത്താന്‍ വേറെ ചില താരങ്ങള്‍ പണം മുടക്കുന്നതായും സംശയങ്ങളുമുണ്ട്. 'ക്രിസ്ത്യന്‍ ബ്രദേഴ്‌സ്' എന്ന സിനിമ 43 സൈറ്റുകളിലാണ് പ്രത്യക്ഷപ്പെട്ടത്. പല സൈറ്റിലും ബന്ധപ്പെട്ടവര്‍ ഡിലീറ്റ് ചെയ്‌തെങ്കിലും വീണ്ടും കൂടുതല്‍ സൈറ്റുകളില്‍ ഇത് പ്രത്യക്ഷപ്പെട്ടു.

ഉറുമി, ആഗസ്റ്റ് 15, ഡബിള്‍സ് സിനിമകളും ഇത്തരത്തില്‍ നിരവധി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു. 'പ്രാഞ്ചിയേട്ടന്‍' കേബളിലൂടെ സംപ്രേഷണം ചെയ്തിന് അടുത്തിടെ ആലപ്പുഴയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. സിനിമാ ലോകത്തെ ഇളക്കി മറിച്ച 'അവതാര്‍' സിനിമയുടെ വ്യാജ സീഡികള്‍ സിനിമ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ തന്നെ മുംബൈയില്‍ ലഭ്യമായത് ബന്ധപ്പെട്ടവരെ ഞെട്ടിച്ചിരുന്നു. അന്ന് മുതലാണ് ശക്തമായ പ്രതിരോധ നടപടികളുമായി സിനിമാ ലോകം മുന്നിട്ടിറങ്ങിയത്. മോസര്‍ ബെയര്‍, യു.ടി.വി, എം.പി.എ, റിലയന്‍സ് എന്നീ വന്‍കിട നിര്‍മാതാക്കള്‍ 50 ലക്ഷം വീതം മുടക്കി വ്യാജ സീഡി നിര്‍മാണത്തിനെതിരെ സംവിധാനമുണ്ടാക്കിയെങ്കിലും ഫലപ്രദമായില്ലെന്നാണ് പുതിയ സംഭവങ്ങള്‍ വെളിപ്പെടുത്തുന്നത്. അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയും ബോധവത്കരണ പരിപാടി സംഘടിപ്പിച്ചുമാണ് ഇവര്‍ സംവിധാനം ഒരുക്കിയത്. സിനിമ റിലീസ് ചെയ്ത് 100 ദിവസം തികയും മുമ്പുതന്നെ ഒറിജിനല്‍ സീഡി പുറത്തിറക്കിയും വ്യാജ സീഡി പ്രതിരോധത്തിനായി ശ്രമിക്കുന്നുണ്ട്. ഇതിനെയും കടത്തിവെട്ടിയാണ് ഇപ്പോള്‍ റിലീസ് ദിവസം തന്നെ സീഡിയും ഇന്റര്‍നെറ്റിലും പുതിയ സിനിമ പ്രചരിക്കപ്പെടുന്നത്.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ വ്യാജ സീഡി നിര്‍മാണം ഗുണ്ടാനിയമത്തിന്റെ പരിധിയിലാണ്. ഇതുപോലുള്ള നിയമം കേരളത്തിലും വേണമെന്നാണ് ആവശ്യം. പൃഥ്വിരാജ് നായകനായ ഉറുമി അമേരിക്കയില്‍ രജിസ്റ്റര്‍ചെയ്ത ഒരു സൈറ്റില്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുമാസം മുമ്പ് ആരംഭിച്ച അന്വേഷണമാണ് ഇന്റര്‍നെറ്റിനാല്‍ ആക്രമിക്കപ്പെട്ട മലയാളയുടെ യഥാര്‍ത്ഥചിത്രം പുറത്തായത്. അമേരിക്കയ്ക്കുപുറമേ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു സൈറ്റിലും ഉറുമി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. അതേസമയം സംഭവം വിവാദമായതോടെ സൈറ്റുകളില്‍ നിന്നെല്ലാം മലയാള സിനിമ അപ്രത്യക്ഷമാവുകയും ചെയ്തു.

ഇതിനുശേഷമാണ് ഫെയ്‌സ്ബുക്കുവഴി റിമിടോമിയുടെ രംഗപ്രവേശം. നേരത്തെ ആരോപണവിധേയനായ ജോണ്‍കൊടിയന്‍ കാലിഫോര്‍ണിയയിലെ ഒറാക്കിള്‍ റെഡ് വുഡ് ഷോര്‍സില്‍ വെബ് ഡിസൈനര്‍ ആന്‍ഡ് ഹോസ്റ്റ് തസ്തികയില്‍ ജോലി ചെയ്യുകയാണ്. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ട് കാര്‍ഡിനല്‍ ടെറസില്‍ സ്ട്രീറ്റ് നമ്പര്‍ 3878ല്‍ താമസിക്കുന്ന ഇയാളുടെ ടെലിഫോണ്‍ നമ്പരും ഇമെയില്‍ ഐഡിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു. എങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല.

Comments